കൊച്ചി: വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി. കേസിന് പുറമേ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാനും അധികൃതർ നിർദ്ദേശം നൽകി.(Criminal case for posting advertisements on electricity poles, KSEB to impose fine )
അപകടമുണ്ടായാൽ വിവരമറിയിക്കാൻ തൂണുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ നൽകിയിട്ടുള്ള നമ്പറുകൾ മറച്ചുകൊണ്ടാണ് പലയിടത്തും പരസ്യങ്ങൾ പതിപ്പിക്കുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ ജീവനക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും അറ്റകുറ്റപ്പണിക്കായി കയറുന്ന ജീവനക്കാർക്ക് വലിയ ഭീഷണിയാണ്. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടി ഉണ്ടാകും. അറ്റകുറ്റപ്പണികൾ സുഗമമാക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പോസ്റ്റുകൾ പരസ്യമുക്തമാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

