ടെഹ്റാൻ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ നീളുമെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കാതെ ചർച്ചയ്ക്കില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇറാൻ വെനസ്വേലയല്ലെന്നും ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾ ഇവിടെ ചെലവാകില്ലെന്നും ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.(Iran is not Venezuela, Iran warns Trump; peace talks in limbo)
അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പൂർണ്ണമായും നിഷേധിച്ചു. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് ഏഴ് അവകാശവാദങ്ങൾ ഉന്നയിച്ചെന്നും എന്നാൽ അവയെല്ലാം വസ്തുതാവിരുദ്ധമാണെന്നും ഗാലിബഫ് പരിഹസിച്ചു. നുണകൾ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിലെത്തിയാൽ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. ആണവോർജ ആവശ്യങ്ങൾക്കായി യുറേനിയം ഉപയോഗിക്കുന്നത് തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം സംബന്ധിച്ച തീരുമാനങ്ങൾ സോഷ്യൽ മീഡിയ വഴി പ്രഖ്യാപിക്കേണ്ടതല്ലെന്ന് സ്പീക്കർ പറഞ്ഞു.
48 മണിക്കൂറിനുള്ളിൽ കരാർ ഒപ്പിടുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും 24 മണിക്കൂർ പിന്നിട്ടിട്ടും ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല. അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് മാത്രമാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിലൂടെ ഇറാനെ തളർത്താമെന്ന അമേരിക്കൻ നീക്കം പരാജയപ്പെട്ടുവെന്നും ഇറാൻ അവകാശപ്പെടുന്നു.

