തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നാഷണൽ ലോ സ്കൂൾ വൈസ് ചാൻസലർ വി. നാഗരാജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം തിളച്ചുമറിയുന്നു. ക്യാമ്പസ് ജീവിതത്തെയും വിദ്യാർത്ഥി ക്ഷേമത്തെയും കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് വി.സി പെൺകുട്ടികളുടെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ട് വിവാദ പരാമർശങ്ങൾ നടത്തിയത്.(Women in shorts invite harassment, Trichy law school VC’s remarks spark protests)
ക്ലാസ് പ്രതിനിധികൾ നൽകുന്ന വിവരമനുസരിച്ച്, പെൺകുട്ടികൾ ഷോർട്സ് ധരിക്കുന്നത് ലൈംഗിക അതിക്രമങ്ങൾക്ക് കാരണമാകുമെന്നും മറ്റ് വിദ്യാർത്ഥികളുടെ ശ്രദ്ധ തിരിക്കുമെന്നുമാണ് വി.സി പറഞ്ഞത്. പിതൃതുല്യമായ ഉപദേശം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചതെങ്കിലും കടുത്ത ‘മോറൽ പൊലീസിംഗിനെയാണ്’ അദ്ദേഹം അനുകൂലിച്ചത്. വിദ്യാർത്ഥിനികളുടെ വസ്ത്രധാരണം അധ്യാപകരെപ്പോലും പ്രലോഭിപ്പിച്ചേക്കാം എന്ന വിചിത്രമായ വാദവും അദ്ദേഹം മുന്നോട്ടുവെച്ചു.
പ്രതിഷേധം ശക്തമായതോടെ വി.സി വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അത് വിദ്യാർത്ഥികളെ കൂടുതൽ പ്രകോപിപ്പിക്കുകയാണുണ്ടായത്.
“സ്ഥാപനത്തിന്റെ അന്തസ്സ് ഉയർത്താൻ മാന്യമായ വസ്ത്രധാരണം ആവശ്യമാണ്. ഞാൻ ഇവിടെ ആരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വന്നതല്ല, എനിക്ക് പറയാനുള്ളത് പറയാനാണ് വന്നത്. മേലധികാരികളോട് മാത്രമേ എനിക്ക് ഉത്തരവാദിത്തമുള്ളൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യമുള്ള ഒരേയൊരു വി.സി താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

