ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പരിഹാസ ശരങ്ങളുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ബില്ലിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ‘രാഷ്ട്രീയ കുടിലത’ എന്ന് വിശേഷിപ്പിച്ച പ്രിയങ്ക, ചാണക്യൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ബിജെപിയുടെ തന്ത്രങ്ങൾ കണ്ട് അത്ഭുതപ്പെടുമായിരുന്നുവെന്നും പരിഹസിച്ചു.(Priyanka Gandhi’s Chanakya Swipe At Amit Shah makes him laugh )
ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായുള്ള പുനർനിർണ്ണയ കമ്മീഷനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ അമിത് ഷാ ചിരിക്കുന്നത് കണ്ടാണ് പ്രിയങ്ക ഗാന്ധി തന്റെ പ്രസംഗം തിരിച്ചുവിട്ടത്. ആഭ്യന്തരമന്ത്രി ചിരിക്കുകയാണ്. അദ്ദേഹം കൃത്യമായ പദ്ധതികൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. ചാണക്യൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഈ രാഷ്ട്രീയ കുടിലത കണ്ട് അദ്ദേഹം പോലും ഞെട്ടിപ്പോകുമായിരുന്നു, പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ ഈ ‘ചാണക്യ’ പരാമർശം ആഭ്യന്തരമന്ത്രി അമിത് ഷായിലും മറ്റ് ബിജെപി നേതാക്കളിലും ചിരി പടർത്തി. തന്റെ വാക്കുകളോട് അദ്ദേഹം യോജിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ചിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ബില്ലിന്റെ ഉള്ളടക്കത്തെയും അത് നടപ്പിലാക്കാൻ പോകുന്ന രീതിയെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. 2011-ലെ സെൻസസ് പ്രകാരം ലോക്സഭാ സീറ്റുകൾ 850 വരെയാക്കി ഉയർത്താനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. ഇത് പുറമെ നല്ലതെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു.
എന്തിനാണ് മണ്ഡല പുനർനിർണ്ണയം വരെ കാത്തിരിക്കുന്നത്? നിലവിലുള്ള 543 സീറ്റുകളിൽ തന്നെ ഇന്നുതന്നെ വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാരിന് സാധിക്കില്ലേ എന്ന് അവർ ചോദിച്ചു. ചെറിയ സംസ്ഥാനങ്ങളുടെ പ്രാധാന്യം കുറച്ചും ജനാധിപത്യത്തെ തകർത്തും അടുത്ത തെരഞ്ഞെടുപ്പിനായി ശക്തമായ ഒരു സംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വനിതാ സംവരണത്തെക്കുറിച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന സർക്കാർ മറുവശത്ത് ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി ഈ ചരിത്രപരമായ ചുവടുവെപ്പ് ആത്മാർത്ഥതയോടെയാണ് എടുത്തിരുന്നതെങ്കിൽ സഭ മുഴുവൻ പിന്തുണയ്ക്കുമായിരുന്നു. എന്നാൽ വീണ്ടും ജനങ്ങളെ വഞ്ചിക്കാനും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്, അവർ ആരോപിച്ചു. മൂന്നംഗ പുനർനിർണ്ണയ കമ്മീഷൻ സംസ്ഥാനങ്ങളുടെ വിധി നിശ്ചയിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

