ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചെന്നൈ ടി.നഗറിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Tamil Nadu in election fever, Case filed against Vijay again for violating model code of conduct)
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു വിജയ്‌ക്ക് പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ ടി. നഗർ മുതൽ എഗ്‌മോർ വരെയുള്ള യാത്ര വലിയ റോഡ് ഷോ ആയി മാറിയെന്നും ഇത് കടുത്ത ഗതാഗത തടസ്സത്തിന് കാരണമായെന്നും പോലീസ് പറയുന്നു. പ്രധാന റോഡുകളെല്ലാം തടസ്സപ്പെട്ടതോടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് റിപ്പോർട്ട്. നേരത്തെ കുളത്തൂരിലും സമാനമായ രീതിയിൽ നിയമലംഘനം നടത്തിയതിന് വിജയ്‌ക്കെതിരെ കേസെടുത്തിരുന്നു.
വിജയ് മത്സരിക്കുന്ന പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ കരുത്ത് തെളിയിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് നേരിട്ടെത്തും. നാമക്കൽ, പെരമ്പല്ലൂർ എന്നിവിടങ്ങളിലും ഇന്ന് മുഖ്യമന്ത്രി പ്രചാരണം നടത്തും. വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്ന പാർട്ടി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

