ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള എട്ടാം ശമ്പള കമ്മീഷന്റെ നിർണ്ണായക ശുപാർശകൾ പുറത്ത്. ജെ സി എം സമർപ്പിച്ച അന്തിമ മെമ്മോറാണ്ടം അംഗീകരിക്കുകയാണെങ്കിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവാകും ലഭിക്കുക. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം.(Eighth Pay Commission, Crucial Recommendations are out )
നിലവിലെ ശമ്പള ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണം. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിക്കാൻ ശുപാർശ. വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും ആറ് ശതമാനമായി ഉയർത്തണം.
ഏഴാം ശമ്പള കമ്മീഷനിലെ 18 സ്കെയിലുകൾ ലഘൂകരിച്ച് ഏഴായി കുറയ്ക്കും. ഇതോടെ ഇടത്തരം ഉദ്യോഗസ്ഥരുടെ ശമ്പളം 1.35 ലക്ഷം മുതൽ 2.15 ലക്ഷം രൂപ വരെയായി ഉയർന്നേക്കാം. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്കും മെമ്മോറാണ്ടം മുൻഗണന നൽകുന്നു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം. പെൻഷൻ തുക അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 67 ശതമാനമായി നിശ്ചയിക്കണം. 30 വർഷത്തെ സർവീസിനിടയിൽ ഒരു ജീവനക്കാരന് ചുരുങ്ങിയത് അഞ്ച് സ്ഥാനക്കയറ്റങ്ങളെങ്കിലും ഉറപ്പാക്കണം.
മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ കുറഞ്ഞ എച്ച്ആർഎ 30 ശതമാനമായി ഉയർത്തണം. പ്രസവാവധി 240 ദിവസമായി ഉയർത്തണം. കൂടാതെ പേരെന്റ് കെയർ ലീവ്, കൂടുതൽ ദിവസത്തെ പിതൃത്വ അവധി എന്നിവയും ശുപാർശയിലുണ്ട്. ജോലിത്തിനിടെ മരിക്കുന്ന ജീവനക്കാർക്കുള്ള നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷയും വർദ്ധിപ്പിക്കണം.

