ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ സർക്കാർ നടത്തുന്ന ആദിവാസി റസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു വിദ്യാർത്ഥിനി മരിച്ചു (Odisha food poisoning). അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ രൂപാലി ബെസ്രയാണ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അന്തരിച്ചത്. നൂറിലധികം കുട്ടികളെ ശാരീരിക അസ്വസ്ഥതകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ സ്കൂളിലെ മെനുവിൽ ഇല്ലാത്ത ഭക്ഷണം കുട്ടികൾക്ക് നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ‘പഖാല’ (പുളിപ്പിച്ച അരി), ഉരുളക്കിഴങ്ങ്, മാമ്പഴ ചട്ണി എന്നിവ കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. തിങ്കളാഴ്ചയോടെ സ്ഥിതി വഷളായതിനെത്തുടർന്ന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ 66 വിദ്യാർത്ഥികളെ ബാരിപാഡയിലെ പിഎംആർ മെഡിക്കൽ കോളേജ് ആശുപത്രിയിലും 41 പേരെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ ജയന്ത് കുമാർ പാണിഗ്രാഹിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ ഏഴ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റാസ്ഗോവിന്ദ്പൂർ-ജലേശ്വർ റോഡ് ഉപരോധിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
A class 5 student died and over 100 children were hospitalized due to suspected food poisoning at a government-run tribal residential school in Odisha’s Mayurbhanj. The state government has suspended the headmaster and announced a compensation of ₹7 lakh for the deceased student’s family.

