ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താത്തത് മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾ കനത്ത പ്രതിസന്ധിയിൽ. നിലവിൽ പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും വീതം നഷ്ടം സഹിച്ചാണ് കമ്പനികൾ ഇന്ധന വിതരണം നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Huge losses for oil companies, Will the prices be increased?)
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലേക്ക് കുതിച്ചിരുന്നു. നിലവിൽ ഇത് 95 മുതൽ 100 ഡോളറിനും ഇടയിലാണ് തുടരുന്നത്. എണ്ണവില റെക്കോർഡ് നിലവാരത്തിൽ എത്തിയപ്പോൾ കമ്പനികൾ പ്രതിദിനം 2,400 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരുന്നത്. സർക്കാർ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതോടെ ഈ നഷ്ടം പ്രതിദിനം 1,600 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ബാരലിന് ഓരോ ഡോളർ വർദ്ധിക്കുമ്പോഴും ലിറ്ററിന് 6 രൂപയുടെ നഷ്ടം കമ്പനികൾക്ക് ഉണ്ടാകുന്നു.
2022 ഏപ്രിൽ മുതൽ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. റഷ്യ-യുക്രൈൻ യുദ്ധസമയത്തും ഈ വർഷം ആദ്യം എണ്ണവില 70 ഡോളറിലേക്ക് താഴ്ന്നപ്പോഴും ആഭ്യന്തര വിപണിയിൽ വില സ്ഥിരമായി നിലനിർത്തുകയായിരുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത് എന്നതിനാൽ ആഗോള വിലയിലെ മാറ്റങ്ങൾ രാജ്യത്തെ നേരിട്ട് ബാധിക്കും. പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലാണ് ഇപ്പോൾ വില വർദ്ധിപ്പിക്കാത്തതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന.

