സിംഗപ്പൂർ: ഇറാനുമായുള്ള ഇടപാടുകളുടെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ചൈനീസ് ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഈ ജലപാതയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം, അത് മറികടന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലാണ് ‘റിച്ച് സ്റ്റാറി’ എന്ന് കപ്പൽ ഗതാഗത വിവരങ്ങൾ വിശകലനം ചെയ്യുന്ന ഏജൻസികൾ വ്യക്തമാക്കി.(Chinese tanker passes through Strait of Hormuz in violation of US sanctions)
വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ചയാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്. ഏകദേശം 2,50,000 ബാരൽ മെഥനോൾ ആണ് കപ്പലിലുള്ളത്. യുഎഇയിലെ ഹംരിയ തുറമുഖത്ത് നിന്നാണ് ഈ ചരക്ക് കയറ്റിയത്. ഷാങ്ഹായ് സുവാൻറൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ടാങ്കർ. ഇറാനുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയതിനാണ് ഈ കമ്പനിക്കും കപ്പലിനും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. കപ്പലിൽ ചൈനീസ് ജീവനക്കാരാണുള്ളത്.
റിച്ച് സ്റ്റാറിക്ക് പിന്നാലെ ‘മുരളി കിഷൻ’ എന്ന മറ്റൊരു ഉപരോധിക്കപ്പെട്ട ടാങ്കറും ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചിട്ടുണ്ട്. നിലവിൽ ചരക്കുകളില്ലാത്ത ഈ ടാങ്കർ ഏപ്രിൽ 16-ന് ഇറാഖിൽ നിന്ന് ഇന്ധനം കയറ്റാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ‘എംകെഎ’ എന്നറിയപ്പെട്ടിരുന്ന ഈ കപ്പൽ റഷ്യൻ, ഇറാനിയൻ എണ്ണ കടത്തുന്നതിനായി ഉപയോഗിച്ചിരുന്നതായാണ് വിവരം. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയുമെന്ന അമേരിക്കയുടെ കർശന മുന്നറിയിപ്പും ഉപരോധവും നിലനിൽക്കെ ചൈനീസ് കപ്പലുകൾ നടത്തിയ ഈ നീക്കം മേഖലയിൽ പുതിയ നീക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

