ലണ്ടനിൽ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ചെലവഴിച്ച 10 മണിക്കൂറിനെക്കുറിച്ചുള്ള പാകിസ്താനി യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു (Pakistani Woman Mumbai Airport Layover). പാകിസ്താൻ പാസ്‌പോർട്ട് ഉള്ളവർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നേരിടേണ്ടി വരുന്ന നടപടിക്രമങ്ങളെക്കുറിച്ചും അവിടുത്തെ ആതിഥ്യമര്യാദയെക്കുറിച്ചുമുള്ള യുവതിയുടെ തുറന്നുപറച്ചിലാണ് വൈറലായത്.
യാത്രയ്ക്ക് മുൻപ് തന്നെ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അതിനാൽ ഒരു മാസം മുൻപേ ഇൻഡിഗോ എയർലൈൻസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയിരുന്നുവെന്നും യുവതി പറഞ്ഞു. വിമാനത്താവളത്തിന് പുറത്തിറങ്ങാത്തിടത്തോളം പാകിസ്താൻ പൗരന്മാർക്ക് ട്രാൻസിറ്റ് സൗകര്യം ലഭ്യമാണെന്ന് എയർലൈൻസ് അധികൃതർ ഉറപ്പുനൽകി. 24 മണിക്കൂറിൽ താഴെയുള്ള ലേഓവർ ആയതിനാൽ തനിക്ക് മറ്റ് തടസ്സങ്ങൾ നേരിടേണ്ടി വന്നില്ലെന്നും അവർ വ്യക്തമാക്കി. മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ പെരുമാറ്റത്തെയും അവിടുത്തെ സൗകര്യങ്ങളെയും യുവതി വീഡിയോയിൽ പ്രശംസിക്കുന്നുണ്ട്.
യാത്രയ്ക്കിടെ തന്റെ ബാഗിൽ ‘സംശയാസ്പദമായ ഒരു വസ്തു’ ഉണ്ടെന്ന് പറഞ്ഞ് അധികൃതർ വിളിച്ചപ്പോൾ താൻ അല്പം പരിഭ്രമിച്ചുവെന്ന് യുവതി വെളിപ്പെടുത്തി. എന്നാൽ അത് വെറുമൊരു പവർ ബാങ്ക് ആയിരുന്നു. വളരെ മാന്യമായ രീതിയിൽ അത് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും അതൊഴിച്ചാൽ ബാക്കി അനുഭവങ്ങളെല്ലാം മികച്ചതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഇതിനോടകം ഒൻപത് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ഇന്ത്യയിൽ പവർ ബാങ്ക് ക്യാബിൻ ബാഗേജിൽ മാത്രമേ അനുവദിക്കൂ എന്ന കാര്യം പലരും കമന്റുകളിലൂടെ യുവതിയെ ഓർമ്മിപ്പിച്ചു. ഇന്ത്യയെക്കുറിച്ചും മുംബൈയെക്കുറിച്ചുമുള്ള ഇത്തരം നല്ല അനുഭവങ്ങൾ പങ്കുവെച്ചതിനെ പലരും അഭിനന്ദിക്കുകയും ചെയ്തു.
View this post on Instagram

