ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ പാർലമെന്റിൽ നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ, തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസും ജെഡിയുവും. ഏപ്രിൽ 16, 17, 18 തീയതികളിൽ മുഴുവൻ എംപിമാരും പാർലമെന്റിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പാണ് കോൺഗ്രസ് നൽകിയത്. (Women’s Reservation Amendment Bill, Whip given to Congress MPs)
ബില്ലിനെതിരെ പ്രതിപക്ഷത്തുനിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ. ബില്ലിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ‘നാരി ശക്തി വന്ദൻ’ സമ്മേളനം സംഘടിപ്പിച്ചു. 2023-ലേതിന് സമാനമായി ഇത്തവണയും ബിൽ ഒറ്റക്കെട്ടായി പാസാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണ്ണയ ബില്ലിലും വരുത്തേണ്ട ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2011-ലെ സെൻസസ് പ്രകാരമായിരിക്കും മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുക. ഡീലിമിറ്റേഷൻ ബില്ലിലൂടെ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം നിലവിലുള്ളതിനേക്കാൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു.

