ടെഹ്റാൻ: ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം തള്ളപ്പെട്ടതിനാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പ്രത്യാക്രമണ ഉപരോധം പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ലോകത്തെ മറ്റൊരു സുപ്രധാന സമുദ്രപാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും ഉപരോധിക്കുമെന്ന സൂചനയുമായി ഇറാൻ രംഗത്തെത്തി.(After Hormuz, Bab al-Mandab will also be closed, Iran’s stern warning to Trump)
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ബാബ് അൽ-മന്ദബ് ഉടൻ അടയ്ക്കുമെന്ന തരത്തിലുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് അലി അക്ബർ വെലായതിയും വൈറ്റ് ഹൗസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ബാബ് അൽ-മന്ദബിനെ ഹോർമുസ് കടലിടുക്കിന് തുല്യമായാണ് റെസിസ്റ്റൻസ് ആക്‌സിസ് കാണുന്നത്. വൈറ്റ് ഹൗസ് തങ്ങളുടെ വിഡ്ഢിത്തം തുടർന്നാൽ, ഒരൊറ്റ നീക്കത്തിലൂടെ ലോകത്തെ ഇന്ധന-വാണിജ്യ ഗതാഗതം പൂർണ്ണമായും തടയാൻ കഴിയുമെന്ന് അവർ ഉടൻ തിരിച്ചറിയും, അദ്ദേഹം പറഞ്ഞു.
ലോകത്തെ എണ്ണ, പ്രകൃതിവാതകം, ഗോതമ്പ്, വളം എന്നിവയുടെ ഗതാഗതത്തിൽ ബാബ് അൽ-മന്ദബ് കടലിടുക്കിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചിരുന്നു. ഈജിപ്തിലെ സൂയസ് കനാലുമായി ബന്ധപ്പെട്ടുകിടക്കുന്ന ബാബ് അൽ-മന്ദബ്, ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. ആഗോള എണ്ണക്കടത്തിന്റെ 12 ശതമാനവും ഏഷ്യ-യൂറോപ്പ് വ്യാപാരത്തിന്റെ വലിയൊരു ഭാഗവും ഈ വഴിയിലൂടെയാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കപ്പെട്ട സാഹചര്യത്തിൽ, സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തെയും ബാബ് അൽ-മന്ദബ് പാതയെയുമാണ്.

