ഇസ്ലാമാബാദ്: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ കടുത്ത നടപടികളുമായി അമേരിക്ക. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് നാവിക ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ മുതൽ ഉപരോധം നിലവിൽ വരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.(US sanctions on the Strait of Hormuz and Iranian ports, Oil prices soar in the global market)
അമേരിക്കയുടെ ഉപരോധ പ്രഖ്യാപനം പുറത്തുവന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബാരലിന് 100 ഡോളർ എന്ന പരിധി കടന്ന എണ്ണവില, നിലവിൽ 7 ശതമാനം വർധിച്ച് 102.29 ഡോളറിൽ (ബെന്റ് ക്രൂഡ്) എത്തിനിൽക്കുകയാണ്. ഇതോടെ ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ ആശങ്കയാണ് നിഴലിക്കുന്നത്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ എല്ലാ കപ്പലുകളെയും തടയും. ഒരു രാജ്യത്തിനും ഇളവ് അനുവദിക്കില്ല.
മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത പരിശോധനകൾക്ക് സാധ്യതയുണ്ട്. ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ അമേരിക്കൻ നാവികസേന തകർക്കും. അമേരിക്കൻ സൈന്യത്തിന് നേരെ വെടിയുതിർത്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “നരകമായിരിക്കും ഉത്തരം” എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകളിൽ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായിരുന്നുവെങ്കിലും ആണവ സമ്പുഷ്ടീകരണ വിഷയത്തിലെ തർക്കമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് വെളിപ്പെടുത്തി. സമാധാന കരാറിന് തൊട്ടടുത്തെത്തിയപ്പോൾ അമേരിക്ക നിലപാട് മാറ്റിയത് ചതിയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.
ഇറാൻ നടത്തുന്ന നിയമവിരുദ്ധമായ കൊള്ളയടിക്കലുകൾ ഇനി അനുവദിക്കില്ല. അന്താരാഷ്ട്ര സമുദ്രപരിധിയിൽ ഇറാന് ‘ടോൾ’ നൽകുന്ന കപ്പലുകളെ യുഎസ് സേന പിടിച്ചെടുക്കും, ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. സൈനിക കപ്പലുകൾ ഹോർമുസിന് സമീപം എത്തുന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതാണെന്നും മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും തങ്ങൾ നിരീക്ഷിക്കുകയാണെന്നും ഇറാനിയൻ നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പരിഹസിച്ചു.

