ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് രണ്ട് പാസ്റ്റർമാർക്കും സഹപ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. മോഹൻപൂർ ഖുർദ് ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പാസ്റ്റർമാരായ ഉത്തം ബറേല, വികാസ് ബറേല എന്നിവർക്കെതിരെയാണ് മ്യാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.(Case filed against 2 pastors in Madhya Pradesh for alleged religious conversion under the guise of Faith healing congregation)
ക്രിസ്തുമതത്തിൽ വിശ്വസിച്ചാൽ കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾ സുഖപ്പെടുമെന്ന് അവകാശപ്പെട്ട് പാസ്റ്റർമാർ വിശ്വാസികളുടെ തലയിൽ കൈവെച്ച് പ്രാർത്ഥനകൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു. ഏപ്രിൽ അഞ്ചിന് നടന്ന ചടങ്ങിൽ പങ്കെടുത്ത വരാഡ് സ്വദേശിയായ ബ്രിജേഷ് ബൈരാഗിയാണ് പരാതി നൽകിയത്.
ഗോത്രവർഗ്ഗക്കാരെ സൗജന്യ ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. മതം മാറാൻ തയ്യാറായില്ലെങ്കിൽ രോഗങ്ങൾ മാറില്ലെന്നും നരകയാതന അനുഭവിക്കേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മതം മാറിയാലും ജാതിയും പേരും മാറ്റേണ്ടതില്ലെന്നും അതിനാൽ സർക്കാർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നും പ്രതികൾ ഗ്രാമവാസികളെ വിശ്വസിപ്പിച്ചു. കൂടാതെ, ചടങ്ങിൽ വലിയ രീതിയിൽ മാംസാഹാരം വിളമ്പിയത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങളും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വസ്തുക്കളും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ഇത്തരത്തിൽ വ്യാപകമായ ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

