പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം ‘ഉണ്ടയില്ലാ വെടികൾ’ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Attempt to hunt by preparing a script, says Sobha Surendran )
താൻ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനാണെന്ന് ശോഭ വ്യക്തമാക്കി. ആ മാനുഷിക പരിഗണനയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ് കോൺഗ്രസ് ചെയ്തത്. തന്റെ കാറിനെ കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വം പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്നവർ സഭ്യമല്ലാത്ത രീതിയിൽ തന്നോട് ആംഗ്യം കാണിച്ചു. കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത് തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമമാണ് എന്നും ഇവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ശോഭ അറിയിച്ചു. ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.
വോട്ടർമാരെ സ്വാധീനിക്കാനായി സാരിയും പണവും വിതരണം ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു. ഒരു സ്ഥാനാർത്ഥി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായാണ് കാണുന്നതെന്നും അവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. നേരത്തെ വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.
ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. വയോധികയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. പുറത്തുനിന്നാരും തനിക്ക് പണം നൽകിയിട്ടില്ലെന്നും ദൃശ്യങ്ങളിൽ കണ്ടത് സ്വന്തം കൈവശമുണ്ടായിരുന്ന പണമാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. കുടുംബവും ഈ മൊഴി ശരിവെച്ചു. തങ്ങളോട് പണം വാങ്ങിയിട്ടില്ലെന്നാണ് അവർ മൊഴി നൽകിയതെന്ന് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അവർ കൂട്ടിച്ചേർത്തു. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർ നടപടികൾ.

