കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വോട്ടർപട്ടികയിൽ നിന്ന് 90 ലക്ഷത്തിലധികം വോട്ടർമാരെ നീക്കം ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടിയെത്തുടർന്നാണ് ഇത്രയധികം പേർ പട്ടികയ്ക്ക് പുറത്തായത് (Bengal Voter List Deletion). തമിഴ്‌നാടിന് ശേഷം ഇത്രയധികം വോട്ടർമാർ ഒരേസമയം പുറത്താക്കപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ബംഗാൾ. വർഷങ്ങളായി ഒരേ സ്ഥലത്ത് താമസിക്കുന്നവരും ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഹിയറിംഗിനിടെ ഹാജരാക്കിയവരും പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട് എന്നത് വോട്ടർമാർക്കിടയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്.
മുർഷിദാബാദ്, മാൾഡ, വടക്കൻ-തെക്കൻ 24 പർഗാനാസ് എന്നീ നാല് ജില്ലകളിലാണ് വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ വിജയം നേടിയ മേഖലകളാണിവ. ഏകദേശം 12.2 ലക്ഷം വോട്ടർമാരാണ് ഈ ജില്ലകളിൽ നിന്ന് മാത്രം നീക്കം ചെയ്യപ്പെട്ടത്. തൃണമൂൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് തകർക്കാൻ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തുന്ന നീക്കമാണിതെന്ന് മമത ബാനർജിയുടെ പാർട്ടി ആരോപിക്കുമ്പോൾ, അനധികൃത കുടിയേറ്റക്കാരെയും മരിച്ചവരെയും നീക്കം ചെയ്യാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് ബിജെപിയുടെയും കമ്മീഷന്റെയും വിശദീകരണം.
പട്ടികയിൽ നിന്ന് പുറത്തായവർക്ക് കൽക്കട്ട ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള ട്രിബ്യൂണലുകളിൽ അപ്പീൽ നൽകാം. എന്നാൽ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23-ന് നടക്കാനിരിക്കെ സമയം കുറവാണെന്നത് വോട്ടർമാരെ ആശങ്കയിലാക്കുന്നു. മാൾഡയിൽ അപ്പീലുകളിൽ വിധി പറയുന്ന ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ കഴിഞ്ഞയാഴ്ച ഒൻപത് മണിക്കൂറോളം തടഞ്ഞുവെച്ച സംഭവം വലിയ വിവാദമായിരുന്നു. ബംഗാളിലെ 294 സീറ്റുകളിലേക്ക് ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് ഫലപ്രഖ്യാപനം.
Summary: Over 90 lakh voters have been removed from West Bengal’s electoral roll following a Special Intensive Revision (SIR) ordered by the Election Commission, sparking widespread anger just before the Assembly elections. Districts like Murshidabad, Malda, and the 24 Parganas, which are TMC strongholds, are the hardest hit. While the EC calls it a routine update, TMC alleges a political conspiracy. Voters are filing appeals as the state prepares for two-phase polling on April 23 and 29.

