ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തുണ്ടായ എൽപിജി ദൗർലഭ്യം അതിഥി തൊഴിലാളികളെ ബാധിക്കാതിരിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. തൊഴിലാളികൾക്ക് നൽകുന്ന 5 കിലോയുടെ ‘ഫ്രീ ട്രേഡ് എൽപിജി’ സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കാൻ മന്ത്രാലയം ഉത്തരവിട്ടു.(5 kg LPG quota for workers doubled, Centre’s move to overcome crisis)
മാർച്ച് 2, 3 തീയതികളിലെ ശരാശരി വിതരണത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്കോ സിവിൽ സപ്ലൈസ് വകുപ്പിനോ പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്തോടെ ഈ സിലിണ്ടറുകൾ അതിഥി തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യാമെന്ന് ഉത്തരവിൽ പറയുന്നു.
മുൻ ഉത്തരവ് പ്രകാരം അനുവദിച്ചിരുന്ന 20 ശതമാനം പരിധിക്ക് പുറമെയാണ് ഇപ്പോൾ വിഹിതം ഇരട്ടിയാക്കിയിരിക്കുന്നത്. ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, വ്യവസായ ശാലകൾ എന്നിവയ്‌ക്കൊപ്പം അതിഥി തൊഴിലാളികൾക്കുമാണ് വിതരണത്തിൽ മുൻഗണന നൽകുന്നത്. ടെക്സ്റ്റൈൽ, കെമിക്കൽ മേഖലകളെ സഹായിക്കുന്നതിനായി കൊമേഴ്‌സ്യൽ എൽപിജി വിഹിതം 50 ശതമാനത്തിൽ നിന്ന് 70 ശതമാനമായി മാർച്ച് 27-ന് സർക്കാർ വർദ്ധിപ്പിച്ചിരുന്നു.

