പാലക്കാട്: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് വൈകിപ്പിച്ചതാണ് ഇതിന് കാരണമായതെന്നും ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും കുഴൽനാടൻ പുറത്തുവിട്ടു. എന്നാൽ, ഈ ആരോപണങ്ങൾ പാടെ തള്ളിയ കെ. കൃഷ്ണൻകുട്ടി, ശബ്ദരേഖ കൃത്രിമമായി നിർമ്മിച്ചതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.(Flood is man-made, Mathew Kuzhalnadan against Mathew T Thomas)
വാർത്താസമ്മേളനത്തിലാണ് കുഴൽനാടൻ ആരോപണങ്ങൾ ഉന്നയിച്ചത്. സ്വകാര്യ കമ്പനിയെ സഹായിക്കാനായി തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചു. കരിമണൽ ഒലിച്ചുപോകാതിരിക്കാനായിരുന്നു ഈ നീക്കം. മാത്യു ടി. തോമസിന് ഇതിൽ പങ്കുണ്ടെന്നും എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയില്ലെന്നും കെ. കൃഷ്ണൻകുട്ടി പറയുന്ന രീതിയിലുള്ള ശബ്ദരേഖ കുഴൽനാടൻ പുറത്തുവിട്ടു. ഈ നടപടിയാണ് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ പ്രളയത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ മന്ത്രി കൃഷ്ണൻകുട്ടി ഇതിനെ ശക്തമായി എതിർത്തു. പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ല. ഇത് ഐ.ഐ.ടി നേരത്തെ അന്വേഷിച്ച വിഷയമാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണം മാത്രമാണിത്. പ്രധാനമന്ത്രിയുടെ ശബ്ദം വരെ വ്യാജമായി നിർമ്മിക്കുന്ന കാലമാണിത്; ഇത് എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് സംശയമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുഴൽനാടനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും വ്യക്തിപരമായ ചില ആവശ്യങ്ങൾ നടക്കാത്തതിലുള്ള വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള ആരോപണങ്ങൾ മാത്യു ടി. തോമസ് നിഷേധിച്ചു. അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

