തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കും. മുന്നണികൾ ശക്തിപ്രകടനം നടത്തുന്ന ‘കലാശക്കൊട്ട്’ നാളെ അരങ്ങേറുന്നതോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും.(Kerala heads to the polling booths, campaigning is in full swing)
അവസാന നിമിഷം വോട്ടർമാരെ സ്വാധീനിക്കാൻ ദേശീയ നേതാക്കളുടെ വൻനിരയാണ് ഇന്ന് കേരളത്തിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് തുടരുന്നുണ്ട്. ബിജെപിയുടെ 47-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ അദ്ദേഹം പതാക ഉയർത്തും. തുടർന്ന് വിവിധ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലിയാൻഡർ പേസ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും എൻഡിഎ സ്ഥാനാർത്ഥികൾക്കായി തിരുവനന്തപുരത്ത് സജീവമാണ്.
തന്ത്രപ്രധാന നീക്കങ്ങളിലൂടെ കളം പിടിക്കാനാണ് യുഡിഎഫ് നീക്കം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനായി റോഡ് ഷോയിൽ പങ്കെടുക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രീയ വിവാദങ്ങളാൽ കലുഷിതമാണ്. മുന്നണികൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച ആരോപണങ്ങൾ. കോൺഗ്രസ് പിരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായി. കണ്ണൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ അവസാന മണിക്കൂറുകളിൽ വലിയ ചർച്ചയാവുകയാണ്.
സംവാദ വെല്ലുവിളികളുടക്കം നിറഞ്ഞ പ്രചാരണത്തിന് നാളെ സമാപനമാകും. ശേഷിക്കുന്ന മണിക്കൂറുകളിൽ വീടുവീടാന്തരമുള്ള പ്രചാരണങ്ങളും റോഡ് ഷോകളും ഊർജിതമാക്കി ഓരോ വോട്ടും ഉറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. നാളത്തെ കലാശക്കൊട്ടോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും.

