റിയോ ഗ്രാൻഡെ ഡോ സുൾ: ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ചെറിയ വിമാനം റെസ്റ്റോറന്റിന് മുകളിലേക്ക് തകർന്നു വീണ് നാല് മരണം. വിമാനാപകടത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചതെന്ന് അഗ്നിശമനസേന സ്ഥിരീകരിച്ചു. സാവോ പോളോയിൽ നിന്ന് പറന്നുയർന്ന ‘പൈപ്പർ മാലിബു’ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു ദമ്പതികളും ഉൾപ്പെടുന്നു.(Small plane crashes into restaurant in Brazil, killing four)
പ്രാദേശിക സമയം രാവിലെ 10:30-ഓടെയായിരുന്നു അപകടം. കാപ്പാവോ ഡ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപമുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ച വിമാനം നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനവാസ മേഖലയിലാണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
അപകടസമയത്ത് റെസ്റ്റോറന്റ് തുറക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ താഴെ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം താഴേക്ക് പതിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനം വീണതോടെ റെസ്റ്റോറന്റിന്റെ മേൽക്കൂരയിൽ നിന്ന് തീ പടരുകയും ആകാശം കറുത്ത പുകയാൽ മൂടുകയും ചെയ്തു. തൊട്ടടുത്തുള്ള അടഞ്ഞുകിടന്ന കടയ്ക്കും കേടുപാടുകൾ സംഭവിച്ചു.
സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി സമീപവാസികളെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കുകളില്ലാതെ ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ് സംഭവസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ സേനകൾ ഏകോപിതമായി രക്ഷാപ്രവർത്തനം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മെക്സിക്കോയിലെ പ്യൂബ്ലയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ മറ്റൊരു ചെറുവിമാനാപകടം നടന്ന് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ബ്രസീലിലും സമാനമായ ദുരന്തമുണ്ടായത്.

