ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മുൻഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. നാന്പര കോട്‌വാലി മേഖലയിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം നടന്നത്. സംഭവത്തിൽ യുവതിക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു. (UP Man Drags Ex-Wife on Bike)
മുസല്ലംപൂർ സ്വദേശിയായ റഹീസാണ് പിടിയിലായത്. ഇയാളും നാന്പര സ്വദേശിയായ രേഷ്മയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ജനുവരിയിൽ ഇവർ വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം രേഷ്മ സ്വന്തം വീട്ടിലായിരുന്നു താമസം. ബുധനാഴ്ച രേഷ്മയെ റഹീസ് വഴിയിൽ തടഞ്ഞുനിർത്തുകയും തർക്കമുണ്ടാവുകയുമായിരുന്നു.
തർക്കം അക്രമാസക്തമായതോടെ റഹീസ് തന്റെ ബൈക്ക് ഉപയോഗിച്ച് യുവതിയെ ഇടിച്ചു വീഴ്ത്തുകയും തുടർന്ന് ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. രോഷാകുലരായ നാട്ടുകാർ റഹീസിനെ മർദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഹീസിനെതിരെ കൊലപാതകശ്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കിൾ ഓഫീസർ പഹുപ് സിംഗ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
Summary: A man named Rahees was arrested in Uttar Pradesh’s Bahraich district for allegedly attempting to kill his ex-wife by tying her to his motorcycle and dragging her along the road. The couple had divorced in January, and the incident occurred following a violent argument on Wednesday. Local residents rescued the woman and handed the accused over to the police; both are currently receiving medical treatment for their injuries.

