കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at Thamarassery Churam, Action will be taken if you enter the wrong lane)
അവധി ദിനങ്ങളിൽ ചുരത്തിലുണ്ടാകുന്ന തടസ്സങ്ങൾ അടിയന്തരമായി നീക്കാൻ പ്രത്യേക മൊബൈൽ സ്ക്വാഡുകളെ രംഗത്തിറക്കി. തിരക്കേറിയ സമയങ്ങളിൽ വലിയ ഭാരവാഹനങ്ങൾ ചുരത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കും. വരി തെറ്റിച്ചു കയറുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
ഇന്ധനം തീർന്ന് ചുരം റോഡിൽ വാഹനം കുടുങ്ങിയാൽ ഡ്രൈവർമാരിൽ നിന്ന് പോലീസ് പിഴ ഈടാക്കും. യാത്ര പുറപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തണം. വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഗതാഗതക്കുരുക്ക് മുൻകൂട്ടി കണ്ട് നേരത്തെ യാത്ര പുറപ്പെടണം. കുരുക്കിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനത്തിൽ ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും കരുതുക.

