ഇസ്ലാമാബാദ്: ഇറാൻ യുദ്ധം മൂലം ആഗോളതലത്തിൽ ഉണ്ടായ ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാൻ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.(Pakistan Hikes Petrol Prices By 43%, Diesel Up By 55%)
പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപ, ഡീസൽ ലിറ്ററിന് 520.35 പാകിസ്ഥാൻ രൂപ എന്നിങ്ങനെയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ വർദ്ധനവ് അനിവാര്യമാണ്. യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും നിലവിൽ കാണുന്നില്ല. പരിമിതമായ വിഭവങ്ങൾ ഉള്ളതിനാൽ വിലവർദ്ധനവ് ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് പറഞ്ഞു.
അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം പശ്ചിമേഷ്യയെ കടുത്ത സംഘർഷത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ധന നീക്കത്തെ ഇത് ഗുരുതരമായി ബാധിച്ചു.

