താനെ: മുംബൈ മുമ്പ്രയിൽ സ്ത്രീയെ ശല്യം ചെയ്തെന്നാരോപിച്ച് 51-കാരൻ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ (51) മുമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.(Mumbai shooting, One killed, suspect arrested)
മുമ്പ്ര കൈലാസ് നഗറിലെ സുമതിബായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. സ്കൂൾ വളപ്പിലെ വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സ്കൂളിലെ കെയർടേക്കറായ സ്ത്രീയെ മൂന്ന് പേർ ചേർന്ന് ശല്യം ചെയ്ത വിവരം അറിഞ്ഞ പ്രതി പ്രകോപിതനാകുകയായിരുന്നു. താൻ സഹോദരിയായി കരുതുന്ന സ്ത്രീയെ അപമാനിച്ചതിലുള്ള വൈരാഗ്യമാണ് വെടിവെപ്പിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.
വെടിവെപ്പിൽ പരിക്കേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതിയായ ജയൻ ശിവാനന്ദൻ നായർക്ക് ശല്യം ചെയ്യപ്പെട്ട സ്ത്രീയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്ന് മുമ്പ്ര സീനിയർ ഇൻസ്പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു. ഒൻപതാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ജയനെ വളർത്തിയത് ഈ സ്ത്രീയുടെ അമ്മയായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തെ സംരക്ഷിക്കാനുള്ള അമിതമായ താല്പര്യം പ്രതിക്കുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
കൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്ത് അതിർത്തിയിലെ വിജനമായ ഒരിടത്തുനിന്നാണ് തനിക്ക് ഈ തോക്ക് ലഭിച്ചതെന്നാണ് പ്രതി പോലീസിനോട് അവകാശപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ താനെയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വെടിവെപ്പ് സംഭവമാണിത്.

