ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സജീവമായ ഇടപെടലുകൾ നടത്തണമെന്ന് മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. സാധാരണക്കാരെ യുദ്ധത്തിന്റെ പാർശ്വഫലങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം വേണമെന്ന് സിസിഎസ് യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.(PM Modi says take all steps on Cabinet Committee on Security meeting)
രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും രാസവളത്തിന്റെയും ആവശ്യത്തിന് ശേഖരം നിലവിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കർഷകർക്കും സാധാരണക്കാർക്കും ഇവയുടെ ലഭ്യതയിൽ തടസ്സമുണ്ടാകില്ല. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനായി നിലവിലുള്ള സ്രോതസ്സുകൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ തുടരും. യുദ്ധസാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയണം. ശരിയായ വിവരങ്ങൾ മാത്രം ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം. യുദ്ധം മൂലം ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ വിപണിയെ ബാധിക്കാതിരിക്കാൻ ധനമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

