ടെഹ്‌റാൻ: ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ചും തന്ത്രപ്രധാനമായ ആയുധശേഖരത്തെക്കുറിച്ചും അമേരിക്കയ്ക്കും ഇസ്രായേലിനും ഒന്നും അറിയില്ലെന്ന് ഇറാനിലെ ഖാത്തം അൽ-അൻബിയ സൈനിക കമാൻഡ് ആസ്ഥാനം വ്യക്തമാക്കി. ശത്രുക്കളുടെ ‘പൂർണ്ണമായ കീഴടങ്ങൽ’ വരെ യുദ്ധം തുടരുമെന്നും സൈനിക വക്താവ് പ്രഖ്യാപിച്ചു.(You do not know our strength, Iranian military issues stern warning to US and Israel)
ഞങ്ങളുടെ സൈനിക ശക്തിയെയും ഉപകരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ വിവരങ്ങൾ അപൂർണ്ണമാണ്. ഞങ്ങളുടെ വിപുലമായ പ്രഹരശേഷിയെക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല, സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ്റെ തന്ത്രപ്രധാനമായ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ, ദീർഘദൂര ആക്രമണ ഡ്രോണുകൾ, ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചുവെന്ന ശത്രുക്കളുടെ വാദത്തെ സൈന്യം തള്ളി.
ശത്രുക്കൾക്ക് ഒരിക്കലും എത്തിച്ചേരാനാകാത്ത അതീവ രഹസ്യ കേന്ദ്രങ്ങളിലാണ് തങ്ങളുടെ ആയുധ നിർമ്മാണം നടക്കുന്നതെന്ന് വക്താവ് അവകാശപ്പെട്ടു. ഇതുവരെ ആക്രമിക്കപ്പെട്ട കേന്ദ്രങ്ങൾ ഇറാൻ്റെ സൈനിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ നിസ്സാരമാണെന്നും സൈന്യം വ്യക്തമാക്കി. ശത്രുക്കൾക്ക് മേൽ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ സ്ഥിരവും അന്തിമവുമായ കീഴടങ്ങൽ വരെ പോരാട്ടം തുടരുമെന്നും ഖാത്തം അൽ-അൻബിയ കമാൻഡ് ആസ്ഥാനം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രകോപനപരമായ പ്രസ്താവന വരുന്നത്.

