ബെംഗളൂരു: കർണാടകയിൽ ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് ഇനി ചെലവേറും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾക്ക് നിലവിൽ നൽകിവരുന്ന 100% റോഡ് ടാക്സ് ഇളവ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. എന്നാൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള നികുതി ഇളവ് തുടരും.(Electric cars in Karnataka will get costlier, Government moves to withdraw road tax exemption)
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില വർധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹന മേഖലയ്ക്ക് തിരിച്ചടിയാകുന്ന ഈ തീരുമാനം വരുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ‘കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബിൽ 2026’-ന്റെ ഭാഗമാണ് ഈ നിർദ്ദേശം. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ കാറിന്റെ വിലയ്ക്ക് അനുസരിച്ചായിരിക്കും ലൈഫ് ടൈം ടാക്സ് ഈടാക്കുക. 10 ലക്ഷം രൂപ വരെ: 5% നികുതി. 10 ലക്ഷം മുതൽ 25 ലക്ഷം വരെ: 8% നികുതി. 25 ലക്ഷത്തിന് മുകളിൽ: നിലവിലുള്ള 10% നികുതി തുടരും. ഉദാഹരണത്തിന്, 20 ലക്ഷം രൂപ വിലയുള്ള ഒരു കാറിന് ഏകദേശം 1.6 ലക്ഷം രൂപ നികുതിയായി അധികം നൽകേണ്ടി വരും. പുതിയ വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ നികുതി ബാധകമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികൾക്കായി വൻതോതിൽ പണം ചെലവാകുന്ന സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാനാണ് ഈ നീക്കം. 2026-27 സാമ്പത്തിക വർഷത്തിൽ ഗതാഗത വകുപ്പിന് 15,500 കോടി രൂപയുടെ വരുമാന ലക്ഷ്യമാണ് നൽകിയിരിക്കുന്നത്. ഇലക്ട്രിക് കാറുകൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ പ്രതിവർഷം 259 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 മുതലാണ് കർണാടക ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ 2024 മെയ് മാസത്തിൽ ലക്ഷ്വറി ഇലക്ട്രിക് കാറുകൾക്ക് 10% നികുതി ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഈ നയത്തിൽ മാറ്റം വരുത്തി. ഇപ്പോൾ എല്ലാ വിഭാഗം ഇലക്ട്രിക് കാറുകളെയും നികുതി പരിധിയിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.

