ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മണിക്കൂറുകൾക്ക് ശേഷം മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പ്രകമ്പനത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി.(Powerful earthquake hits Indonesia, 7.4 magnitude, one dead)
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, സുലവേസി, മലുകു ദ്വീപ് സമൂഹങ്ങൾക്കിടയിലുള്ള മൊളൂക്ക കടലിൽ ഭൂനിരപ്പിൽ നിന്ന് 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വടക്കൻ ഇന്തോനേഷ്യയിലെ നഗരപ്രദേശങ്ങളിൽ അതിശക്തമായ കുലുക്കം അനുഭവപ്പെട്ടു. വടക്കൻ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മനാഡോയിൽ ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു കെട്ടിടം തകർന്നുണ്ടായ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് ഒരാൾ മരിച്ചത്.
മനാഡോയിലും പരിസരപ്രദേശങ്ങളിലും ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ഒരാൾ മരിക്കുകയും ഒരാൾക്ക് കാലിന് പരിക്കേൽക്കുകയും ചെയ്തു. ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി വാണിംഗ് സെന്റർ, ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂചലനം നടന്ന് 30 മിനിറ്റിനുള്ളിൽ വടക്കൻ മിനഹാസയിൽ 75 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ രേഖപ്പെടുത്തി. ബിറ്റുംഗിൽ 20 സെന്റീമീറ്ററും വടക്കൻ മലുകുവിൽ 30 സെന്റീമീറ്ററും ഉയരത്തിൽ തിരമാലകൾ എത്തി. എന്നാൽ പിന്നീട് വലിയ അപകടസാധ്യതയില്ലെന്ന് കണ്ട് മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു. ഭൂമിശാസ്ത്രപരമായി അതീവ സുരക്ഷാ പ്രാധാന്യമുള്ള ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇന്തോനേഷ്യയിൽ ഭൂചലനങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവാണ്.

