റായ്പൂർ: ഒരാൾക്ക് സ്വന്തം വീടിനുള്ളിൽ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നതിനെ തടയാൻ യാതൊരു നിയമവുമില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി നിരീക്ഷിച്ചു. ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലെ രണ്ട് താമസക്കാർക്ക്, വീടിനുള്ളിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം.(No permission required to offer prayers inside one’s own home, Chhattisgarh High Court issues important verdict)
ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷിയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാർ വസ്തുവിന്റെ ഉടമസ്ഥരായതിനാൽ പ്രാർത്ഥനായോഗങ്ങൾ നടത്തുന്നതിൽ നിന്ന് അവരെ തടയാനാകില്ല. വീടിനുള്ളിൽ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നതിന് ഏതെങ്കിലും അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതില്ല. എന്നാൽ ഇത് നിലവിലുള്ള മറ്റ് നിയമങ്ങൾ ലംഘിച്ചുകൊണ്ടാകരുത്.
പ്രാർത്ഥനകൾക്കിടയിൽ ശബ്ദമലിനീകരണമോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായാൽ ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം നടപടിയെടുക്കാൻ അധികാരികൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ സിവിൽ അവകാശങ്ങളിൽ ഇടപെടരുതെന്നും അന്വേഷണത്തിന്റെ പേരിൽ അവരെ ഉപദ്രവിക്കരുതെന്നും കോടതി പോലീസിന് നിർദ്ദേശം നൽകി. പോലീസിന്റേയും ഗ്രാമപഞ്ചായത്തിന്റേയും ഭാഗത്തുനിന്നുണ്ടായ നടപടികളെ കോടതി റദ്ദാക്കി.
പ്രാർത്ഥനായോഗങ്ങൾക്കായി തങ്ങളുടെ വീടിന്റെ മുകൾനിലയിൽ ഒരു ഹാൾ നിർമ്മിച്ചിരുന്നു. എന്നാൽ പോലീസ് നോട്ടീസുകൾ നൽകി തങ്ങളെ വേട്ടയാടുകയാണെന്നും മുൻപ് നൽകിയിരുന്ന എൻ.ഒ.സി ഗ്രാമപഞ്ചായത്ത് പിൻവലിച്ചതായും അവർ കോടതിയെ അറിയിച്ചു. ഹർജിക്കാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും പ്രാർത്ഥനായോഗങ്ങൾ നടത്താൻ അവർ മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. മറുപടി നൽകാൻ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അത്തരമൊരു നിയമപരമായ അനുമതിയുടെ ആവശ്യം നിലവിലില്ലെന്ന് കണ്ടെത്തിയ കോടതി, മറുപടി നൽകാൻ സർക്കാരിന് കൂടുതൽ സമയം അനുവദിക്കാതെ പോലീസിന്റെ നോട്ടീസുകൾ റദ്ദാക്കുകയായിരുന്നു.

