ന്യൂയോർക്ക്: ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ കടലിൽ സഞ്ചരിക്കുന്ന ഡ്രോൺ ബോട്ടുകൾ അമേരിക്ക വിന്യസിച്ചു (US Drone Boats Iran War). ഒരു സജീവ യുദ്ധത്തിൽ ഇത്തരത്തിലുള്ള ഡ്രോൺ ബോട്ടുകൾ ഉപയോഗിക്കുന്നത് ഇതാദ്യമായാണ് പെന്റഗൺ സ്ഥിരീകരിക്കുന്നത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’എന്ന് പേരിട്ടിട്ടുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ഡ്രോൺ വിന്യാസം.
മേരിലാൻഡ് ആസ്ഥാനമായുള്ള ബ്ലാക്സീ എന്ന കമ്പനി നിർമ്മിച്ച ‘ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ എന്ന ഡ്രോൺ ബോട്ടുകളാണ് അമേരിക്ക ഉപയോഗിക്കുന്നത്. ഏകദേശം അഞ്ച് മീറ്റർ നീളമുള്ള ഈ അത്യാധുനിക ബോട്ടുകൾ ഇതിനോടകം തന്നെ 450 മണിക്കൂറിലധികം കടലിൽ പട്രോളിംഗ് നടത്തിക്കഴിഞ്ഞു. നിരീക്ഷണ ആവശ്യങ്ങൾക്കും ആവശ്യമെങ്കിൽ ചാവേർ ആക്രമണങ്ങൾക്കും ഈ ബോട്ടുകൾ ഉപയോഗിക്കാൻ സാധിക്കും.
റഷ്യയുടെ കരിങ്കടൽ കപ്പൽപ്പടയെ തകർക്കാൻ ഉക്രൈൻ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ടുകൾ ഉപയോഗിച്ചത് വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും ഈ സാങ്കേതികവിദ്യ യുദ്ധമുഖത്ത് പരീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ഈ ഡ്രോൺ ബോട്ടുകളുടെ പ്രധാന ദൗത്യം.
അതേസമയം, ഡ്രോൺ ബോട്ടുകളുടെ വികസനത്തിൽ അമേരിക്കൻ നാവികസേന ചില സാങ്കേതിക വെല്ലുവിളികളും നേരിടുന്നുണ്ട്. പരീക്ഷണങ്ങൾക്കിടെ ഡ്രോൺ ബോട്ടുകൾ മറ്റ് കപ്പലുകളിൽ ഇടിച്ചതായും ചില ബോട്ടുകൾ പ്രവർത്തനരഹിതമായതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, കുറഞ്ഞ ചിലവിൽ കടലിലെ സുരക്ഷ ഉറപ്പാക്കാൻ ഡ്രോൺ ബോട്ടുകൾ വലിയ സഹായമാകുമെന്നാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
Summary: The United States has confirmed the deployment of uncrewed drone speedboats, known as Global Autonomous Reconnaissance Craft (GARC), in its ongoing conflict with Iran. Part of “Operation Epic Fury,” these vessels have logged over 450 patrol hours in the Middle East.

