കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No further action required, High Court closes Sabarimala flagpole reconstruction case)
കൊടിമര പുനർനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ ക്രമക്കേടുകൾ നടന്നില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. പുനർനിർമ്മാണത്തിനായി ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്. ലഭിച്ച മുഴുവൻ സ്വർണ്ണവും വാജിവാഹനം, അഷ്ടദിക്പാലകർ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചതായി വിജിലൻസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ സിനിമാ താരങ്ങൾ ഉൾപ്പെടെ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങി 27 പ്രമുഖരാണ് സ്വർണ്ണം സംഭാവന നൽകിയത്. ഇതിൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

