വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ പാകിസ്ഥാൻ മുന്നോട്ടുവെച്ച മധ്യസ്ഥശ്രമങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ചതിന് തൊട്ടുപിന്നാലെ, മേഖലയിലേക്ക് രണ്ടായിരം കരസൈനികരെ കൂടി അയക്കാൻ പെന്റഗൺ ഉത്തരവിട്ടു. 18 മണിക്കൂറിനുള്ളിൽ വിന്യസിക്കാൻ ശേഷിയുള്ള 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.(Attempt at a land war during peace talks, US tightens military deployment)
മേജർ ജനറൽ ബ്രാൻഡൻ ആർ. ടെഗ്റ്റ്മെയറിന്റെ നേതൃത്വത്തിലുള്ള 2,000 സൈനികർ രണ്ട് ദിവസത്തിനകം പശ്ചിമേഷ്യയിലെത്തും. ഇതോടെ മേഖലയിൽ പുതുതായി എത്തുന്ന കരസൈനികരുടെ എണ്ണം 7,000 ആയി ഉയർന്നു. പശ്ചിമേഷ്യയിൽ നിലവിൽ ഏകദേശം 50,000 അമേരിക്കൻ സൈനികർ സജ്ജമായിക്കഴിഞ്ഞു. കൂടാതെ 4,500 മറൈൻ സൈനികരും യാത്ര തിരിച്ചിട്ടുണ്ട്.
യുഎസ്-ഇറാൻ ചർച്ചകൾക്ക് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കാമെന്ന പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നിർദ്ദേശം ട്രംപ് സ്വാഗതം ചെയ്തിരുന്നു. അമേരിക്കയുടെ 15 ഇന സമാധാന പദ്ധതി ഇറാന് കൈമാറിയതായാണ് വിവരം. ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചു.

