കൊച്ചി: താരസംഘടനയിലെ വനിതാ അംഗങ്ങളുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ മെമ്മറി കാർഡ് ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻചിറ്റ് നൽകി ‘അമ്മ’. മെമ്മറി കാർഡ് കാണാതായതല്ലെന്നും അത് അന്തരിച്ച നടി കെ.പി.എസി ലളിതയ്ക്ക് കുക്കു പരമേശ്വരൻ കൈമാറിയിരുന്നുവെന്നുമാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
സംഘടനയിലെ വനിതാ അംഗങ്ങൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയെന്നും, ഇത് ഹേമ കമ്മിറ്റിക്ക് കൈമാറാതെ മറ്റ് നടന്മാരെ വരുതിക്ക് നിർത്താൻ ഉപയോഗിക്കുന്നുവെന്നും നടി പൊന്നമ്മ ബാബുവാണ് ആരോപണം ഉന്നയിച്ചത്. കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സമയത്തായിരുന്നു ഈ ഗുരുതരമായ ആരോപണം ഉയർന്നത്.
മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കെ.പി.എസി ലളിതയെ ഏൽപ്പിച്ചിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വിഷയത്തിൽ ഇനി നിയമപരമായ മറ്റ് നടപടികളുമായി മുന്നോട്ടുപോകില്ലെന്ന് സംഘടന വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് നൽകും.എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേതാ മേനോൻ, ജോയി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്. നടൻ ദിലീപ് നിലവിൽ ‘അമ്മ’യിൽ അംഗമല്ലെന്നും, അദ്ദേഹം അംഗത്വത്തിനായി അപേക്ഷ നൽകുകയാണെങ്കിൽ അക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു.



