ന്യൂഡൽഹി: നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും തീരാവേദനകൾക്കും വിരാമമിട്ട് ഹരീഷ് റാണ അന്തരിച്ചു. രാജ്യത്ത് ദയാവധം നിയമവിധേയമാക്കിയ ശേഷം ഇത്തരമൊരു അനുമതി സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ആദ്യ വ്യക്തിയാണ് ഹരീഷ്. ഗാസിയാബാദിൽ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കുചേരും.(Harish Rana the 1st Indian To Be Allowed Passive Euthanasia, passes away After 13 Years In Coma)
2013 ഓഗസ്റ്റ് 20-ന് പഠനത്തിനിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കേറ്റ ക്ഷതത്തെ തുടർന്ന് 100 ശതമാനം വൈകല്യം സംഭവിച്ച ഹരീഷ് പിന്നീട് 13 വർഷത്തോളം കോമയിലായിരുന്നു. മകന്റെ ദുരിതാവസ്ഥ കണ്ട് മനമുരുകിയ മാതാപിതാക്കൾ ഒടുവിൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് മാർച്ച് 11-നാണ് സുപ്രീം കോടതി ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നൽകിയത്. 2018-ൽ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള ആദ്യത്തെ സുപ്രധാന വിധിയായിരുന്നു ഇത്. കോടതി ഉത്തരവിനെ തുടർന്ന് എയിംസിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് മാറ്റിയ ഹരീഷിന് നൽകിയിരുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ പടിപടിയായി പിൻവലിച്ചു.
ഒടുവിൽ വിധി വന്ന് 13-ാം ദിവസം വൈകിട്ട് 4.10-ഓടെ, പ്രിയപ്പെട്ട അമ്മയുടെ സാമീപ്യത്തിൽ ഹരീഷ് ഈ ലോകത്തോട് വിടപറഞ്ഞു. നിയമത്തിനപ്പുറം, ഒരു മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയോടും വേദനയോടും നീതിപീഠം കാട്ടിയ കരുണയുടെ അടയാളമായി ഹരീഷ് റാണയുടെ ഈ വിടവാങ്ങൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

