ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സഞ്ചാരത്തിന് ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതൊരു അന്താരാഷ്ട്ര കപ്പൽ പാതയായതിനാൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും യുദ്ധസാഹചര്യത്തിൽ സുരക്ഷാപരമായ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന നേരിട്ട് സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.(No payment needed for vessels to cross Strait of Hormuz, says Central Government )
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ സ്ഥാനപതിയുമായി ചർച്ച നടത്തി. നിലവിൽ എൽ.പി.ജി വഹിക്കുന്ന അഞ്ച് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിലുണ്ട്. ഇവയുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ വിശദീകരണം. ഓരോ കപ്പലിൽ നിന്നും 2 മില്യൺ ഡോളർ വരെ ട്രാൻസിറ്റ് ഫീസായി ഈടാക്കാൻ ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ കരുത്ത് തെളിയിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം പറഞ്ഞതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം.

