ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറുമെന്ന ഭീഷണിയുമായി ഇറാൻ. തങ്ങളുടെ തീരപ്രദേശങ്ങളിലോ പ്രധാനപ്പെട്ട ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ കപ്പൽ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിക്കുമെന്നാണ് ഇറാന്റെ പ്രതിരോധ കൗൺസിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരായ നീക്കങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ വിരട്ടൽ.(Iran warns it will lay mines in Persian Gulf if attacked)
തീരപ്രദേശങ്ങളിൽ നിന്ന് വിന്യസിക്കാൻ കഴിയുന്ന തരത്തിലുള്ള പൊങ്ങിക്കിടക്കുന്ന സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ വിവിധതരം കടൽ മൈനുകൾ ഇതിനായി സജ്ജമാണെന്ന് ഇറാൻ മാധ്യമ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരമൊരു നീക്കമുണ്ടായാൽ പേർഷ്യൻ ഉൾക്കടൽ മേഖല ഹോർമുസ് കടലിടുക്കിന് സമാനമായ പ്രതിസന്ധിയിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ഭീഷണി പുറത്തുവന്നിരിക്കുന്നത്. കടലിൽ വിതറുന്ന മൈനുകൾ നീക്കം ചെയ്യുന്നത് അതീവ ദുഷ്കരമായിരിക്കുമെന്ന് ഇറാൻ ഓർമ്മിപ്പിച്ചു. 1980-കളിൽ വിതറിയ ഏതാനും മൈനുകൾ നീക്കം ചെയ്യാൻ നൂറിലധികം മൈൻ സ്വീപ്പർ കപ്പലുകൾ പരാജയപ്പെട്ട ചരിത്രം അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴികളിലൊന്നായ പേർഷ്യൻ ഉൾക്കടലിലെ ഏത് തടസ്സവും ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും സാരമായി ബാധിക്കും. മേഖലയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ തങ്ങളുമായി ബന്ധപ്പെടണമെന്നും കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഇറാൻ ആവർത്തിക്കുന്നു.

