ശ്രീനഗർ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ഉദാരമായ സംഭാവനകളുമായി കശ്മീരിലെ ജനങ്ങൾ. ബുദ്ഗാം, ബാരാമുള്ള ജില്ലകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇറാൻ പുനർനിർമ്മാണത്തിനായി വിഭവസമാഹരണം നടത്തിയത്. പണം, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, കന്നുകാലികൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ കൈമാറി.(Kashmiris Send Donations To War-Hit Iran, Tehran Says Kindness Will Never Be Forgotten)
ഈ വലിയ കാരുണ്യത്തിനും മനുഷ്യത്വത്തിനും ഇറാനിയൻ എംബസി ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. കശ്മീരിലെ ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകർ വീടുകൾ കയറിയിറങ്ങിയാണ് സഹായം അഭ്യർത്ഥിച്ചത്. നിരവധി സ്ത്രീകളാണ് തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും വിലകൂടിയ ഉപകരണങ്ങളും ഇറാനിലെ ജനതയ്ക്കായി നൽകിയത്. കുട്ടികൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളും സമ്മാനമായി ലഭിച്ച തുകയും ഇതിനായി നീക്കിവെച്ചു. ബുദ്ഗാം എംഎൽഎ മുൻതാസിർ മെഹ്ദി തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി.
28 വർഷം മുമ്പ് അന്തരിച്ച ഭർത്താവിന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇറാനിലെ ജനങ്ങൾക്കായി നൽകിയ കശ്മീരിലെ ഒരു സഹോദരിയുടെ വികാരനിർഭരമായ കഥ ഇറാനിയൻ എംബസി എക്സിലൂടെ പങ്കുവെച്ചു. “ഈ സ്നേഹം ഒരിക്കലും മറക്കില്ല, നന്ദി ഇന്ത്യ” എന്നാണ് എംബസി കുറിച്ചത്. ഇസ്രായേലും സഖ്യകക്ഷികളും നടത്തുന്ന യുദ്ധം ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചതായി സംഭാവന നൽകിയവർ പ്രതികരിച്ചു.

