ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പി.മാർ പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. നിഷ്പക്ഷത പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ നോട്ടീസിൽ പ്രധാനമായും ഏഴ് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ലോക്‌സഭയിൽ 130 എം.പി.മാരും രാജ്യസഭയിൽ 63 എം.പി.മാരുമാണ് ഈ നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്.(Opposition makes 7 allegations against Chief Election Commissioner Gyanesh Kumar)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന കേസിലെ നടപടികൾക്കിടെ, അർധരാത്രിയിൽ അടിയന്തരമായി നിയമനം നടത്തിയത് ഭരണകൂടത്തിന് പ്രിയപ്പെട്ട വ്യക്തിയെ പദവിയിലെത്തിക്കാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഭരണഘടനാപരമായ ബാധ്യതകൾ മറന്ന് ഭരണകക്ഷിയുടെ സ്വാധീനത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനകൾ വിവേചനപരമാണെന്നും ഭരണകക്ഷി നേതാക്കൾക്കെതിരെയുള്ള പരാതികളിൽ ഇതേ കർശനമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും എം.പി.മാർ കുറ്റപ്പെടുത്തി. എസ്.ഐ.ആർ. നടപടികളിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ കലർത്തിയതും പൗരത്വ പരിശോധനയുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയതും വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.
ബിഹാറിലും പശ്ചിമ ബംഗാളിലുമായി ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് വോട്ടെടുപ്പിൽ നിന്ന് അകറ്റിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കൂടാതെ, വോട്ടർ പട്ടികയുടെ ഡിജിറ്റൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്നതായും നീതിന്യായ നടപടികളെ തടസ്സപ്പെടുത്തുന്നതായും നോട്ടീസിൽ പറയുന്നു.

