മംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ബദൽ മാർഗങ്ങളിലൂടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യ. യുഎസിൽ നിന്നുള്ള എൽപിജി ടാങ്കറും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗളുരു തുറമുഖത്തെത്തി. ഇതോടൊപ്പം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ചർച്ച നടത്തി.(India to overcome energy crisis, Russian Oil Tanker ‘Aqua Titan’ Docks At Mangaluru Port)
ഊർജ്ജ വിതരണം തടസ്സപ്പെടാതിരിക്കാൻ റഷ്യ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്. യുഎസിൽ നിന്നുള്ള ‘പൈക്സിസ് പയനിയർ’ എന്ന ടാങ്കറിൽ 16,714 ടൺ എൽപിജി മംഗളുരുവിലെത്തി. വരും ദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ എത്തുമെന്നാണ് റിപ്പോർട്ട്.
ചൈനയിലേക്ക് പോകേണ്ടിയിരുന്ന ‘അക്വ ടൈറ്റൻ’ എന്ന ക്രൂഡ് ഓയിൽ ടാങ്കർ റഷ്യ ഇന്ത്യയിലേക്ക് അയച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം അമേരിക്ക ഒരു മാസത്തേക്ക് പിൻവലിച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി. രാജ്യത്തിനകത്തെ എൽപിജി ഉത്പാദനം 40 ശതമാനം ഉയർത്താൻ സാധിച്ചതും പ്രതിസന്ധി കുറയ്ക്കാൻ സഹായിച്ചു.

