കോഴിക്കോട്: മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ അതികായനും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നു (M K Muneer retirement 2026). ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊടുവള്ളിയിൽ നിന്ന് മാറി കോഴിക്കോട് സൗത്തിൽ മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് മുനീറിനെ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ മുനീർ ഇത്തവണ മാറിനിൽക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എന്ന നിലയിൽ പ്രവർത്തകർക്കുള്ള വൈകാരിക അടുപ്പം കണക്കിലെടുത്ത് ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറയാൻ നേതൃത്വം മടിച്ചിരുന്നു.
ഒടുവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ മുനീറുമായി സംസാരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. പാർട്ടിയുടെ തീരുമാനം സർവാത്മനാ സ്വീകരിക്കുന്നുവെന്ന് മുനീർ അറിയിച്ചു.ഇതിനിടെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ മുനീറിനെതിരെ സംഘടിതമായ സൈബർ ആക്രമണങ്ങൾ നടന്നത് വിവാദമായിരുന്നു. എന്നാൽ ഇത്തരം മുഖമില്ലാത്ത ആക്രമണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“തലമുറകൾ കൈമാറിപ്പോവുന്നതാണ് രാഷ്ട്രീയം. 29-ാം വയസ്സിൽ മത്സരിക്കാൻ തുടങ്ങിയ എനിക്ക് പാർട്ടി വലിയ അംഗീകാരങ്ങളാണ് നൽകിയത്. കഴിഞ്ഞ 30 വർഷമായി പാർലമെന്ററി രാഷ്ട്രീയത്തിലുണ്ട്. എന്നെക്കാൾ അർഹരായവർക്ക് അവസരം നൽകാനുള്ള പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർലമെന്ററി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം,” മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് സൗത്തിൽ മുനീറിന് പകരം മുസ്ലിം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. മുനീറിന്റെ പിന്മാറ്റം കോഴിക്കോട്ടെ ലീഗ് അണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Story Summary:
Senior Muslim League leader and former minister Dr. M.K. Muneer has stepped down from electoral politics after a 30-year career. Despite initial indications that he would contest from Kozhikode South due to health concerns in Koduvally, the party decided to field fresh faces. Following a direct discussion with Panakkad Sadiq Ali Shihab Thangal, Muneer gracefully accepted the decision, stating that politics is about passing the baton to the new generation. He remains grateful to the party for his two terms as minister and 30 years in parliament.

