മനില: തെക്കൻ ഫിലിപ്പീൻസിൽ മുന്നൂറിലധികം യാത്രക്കാരുമായി പോയ ‘എം.വി തൃഷ കേർസ്റ്റിൻ 3’ എന്ന യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ഇന്ന് പുലർച്ചെ 1:50-ഓടെയാണ് അപകടം നടന്നത്. സാംബോംഗ സിറ്റിയിൽ നിന്ന് ജോളോ ദ്വീപിലേക്ക് പോവുകയായിരുന്നു ബോട്ട്.(15 dead as passenger boat sinks in Philippines)
ബോട്ടിൽ 332 യാത്രക്കാരും 27 ജീവനക്കാരും ഉൾപ്പെടെ ഏകദേശം 359 പേർ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്കുകൾ. ബാസിലാൻ പ്രവിശ്യയിലെ ബലൂക്ക്-ബലൂക്ക് ദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്. പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
ഫിലിപ്പൈൻ തീരസംരക്ഷണ സേന, നേവി, എയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ തുടരുകയാണ്. ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 28 പേരെ കൂടി കണ്ടെത്താനുണ്ട്. എന്നാൽ ചില പ്രാദേശിക മാധ്യമങ്ങൾ നൂറിലധികം പേരെ കാണാതായെന്ന് റിപ്പോർട്ട് ചെയ്യുന്നു.



