ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചതിനെത്തുടർന്ന് പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ ഉറക്കത്തിൽ മരിച്ചു (Chittoor Carbon Monoxide Poisoning Death). 70 വയസ്സുകാരനായ മുത്തച്ഛനും എട്ട് വയസ്സുള്ള ഇരട്ട സഹോദരിമാരും 15 വയസ്സുള്ള അവരുടെ സഹോദരനുമാണ് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മരണപ്പെട്ടത്.
ഹെയർ സലൂൺ നടത്തുന്ന മുരളി എന്നയാളുടെ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. തന്റെ മോട്ടോർ സൈക്കിൾ നന്നാക്കിയ ശേഷം എൻജിൻ തകരാർ പരിഹരിക്കാനായി രാത്രി മുഴുവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തുവെക്കാൻ മെക്കാനിക് മുരളിയോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് മുരളി ബൈക്ക് വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ചു.
മുരളിയുടെ പിതാവ് രാമചന്ദ്രയ്യ (70), മകൻ കാർത്തിക് (15), എട്ട് വയസ്സുള്ള ഇരട്ട പെൺമക്കളായ ചന്ദന, ചരിത എന്നിവർ ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്. മുരളിയും ഭാര്യയും വീടിന്റെ ടെറസ്സിലും കിടന്നു. മുറിയുടെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ ബൈക്കിൽ നിന്നുള്ള പുക മുറിക്കുള്ളിൽ നിറയുകയും ഓക്സിജൻ ലഭ്യത കുറഞ്ഞ് വിഷവാതകമായ കാർബൺ മോണോക്സൈഡ് രൂപപ്പെടുകയുമായിരുന്നു. ഞായറാഴ്ച രാവിലെ മുരളി വന്നു നോക്കിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വായുസഞ്ചാരമില്ലാത്ത മുറിക്കുള്ളിൽ ഗ്യാസ് സ്റ്റൗവുകൾ, ഹീറ്ററുകൾ, വാഹനങ്ങളുടെ എൻജിൻ എന്നിവ പ്രവർത്തിപ്പിക്കുന്നത് അതീവ അപകടകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിറമോ മണമോ ഇല്ലാത്തതിനാൽ ഈ വാതകം ശ്വസിക്കുന്നത് തിരിച്ചറിയാൻ കഴിയില്ല. ഇതാണ് ഇത്തരം മരണങ്ങൾ വർദ്ധിക്കാൻ കാരണം. പോലീസ് കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Summary: In a tragic incident in Andhra Pradesh’s Chittoor district, a 70-year-old man and his three grandchildren, including 8-year-old twins, died of carbon monoxide poisoning in their sleep. The tragedy occurred after the children’s father left a motorcycle running inside the house overnight on a mechanic’s advice.

