ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്യുടെ ‘തമിഴക വെട്രി കഴകം’ നിർണായക ശക്തിയാകുമെന്ന് പ്രവചിച്ച് പുതിയ സർവേ ഫലങ്ങൾ. സർവേ പ്രകാരം, ആദ്യ മത്സരത്തിൽ തന്നെ വലിയ വോട്ട് വിഹിതം സ്വന്തമാക്കാൻ വിജയ്യുടെ പാർട്ടിക്ക് സാധിക്കും.(Vijay’s rise in Tamil Nadu, TVK becomes the third force)
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ഏകദേശം 70.2 ലക്ഷം വോട്ടർമാരെ പങ്കെടുപ്പിച്ചു നടത്തിയ ബൃഹത്തായ സർവേയാണിത്. തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡി.എം.കെ-യ്ക്കും എ.ഐ.എ.ഡി.എം.കെ-യ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ടി.വി.കെ.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം 41.5% വോട്ടുകളുമായി ആധിപത്യം തുടരുന്നു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സഖ്യം 36.2% വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പുതുതായി എത്തുന്ന ടി.വി.കെ 13.6% വോട്ട് വിഹിതം നേടുമെന്നാണ് പ്രവചനം. ചെന്നൈ നഗരത്തിലെ മിക്ക മണ്ഡലങ്ങളിലും എ.ഐ.എ.ഡി.എം.കെ-യെ പിന്തള്ളി വിജയ്യുടെ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നുണ്ട്. നാം തമിഴർ കക്ഷി 7.9% വോട്ടുമായി നാലാം സ്ഥാനത്താണ്.

