മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ (Sandeep Patil on Sachin Tendulkar). 2012-ൽ മോശം ഫോമിലായിരുന്ന സച്ചിനെ ടീമിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ഗൗരവമായി ആലോചിച്ചിരുന്നുവെന്ന് പാട്ടീൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
2012-ൽ കളിച്ച ഒൻപത് ടെസ്റ്റുകളിൽ സച്ചിന് ഒരു സെഞ്ചുറി പോലും നേടാനായിരുന്നില്ല. 23.80 എന്ന താഴ്ന്ന ശരാശരി മാത്രമായിരുന്നു അന്ന് സച്ചിന്റെ സമ്പാദ്യം. ഭാവി പദ്ധതികളെക്കുറിച്ച് സന്ദീപ് പാട്ടീൽ സച്ചിനോട് സംസാരിക്കുകയും പകരം ഒരാളെ കമ്മിറ്റി തേടുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തപ്പോൾ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. “നിങ്ങൾ ഇത് ഗൗരവമായി പറയുന്നതാണോ?” എന്ന് സച്ചിൻ തിരിച്ചു ചോദിച്ചതായും പാട്ടീൽ ഓർക്കുന്നു.
സച്ചിൻ എന്ന ഇതിഹാസ താരത്തിന്റെ പിൻഗാമിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സെലക്ഷൻ കമ്മിറ്റി നീങ്ങിയത്. കരിയറിലെ മോശം ഫോം മൂലം ടീമിൽ നിന്ന് പുറത്താക്കപ്പെടുമെന്ന സാഹചര്യം സച്ചിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു.
24 വർഷത്തെ സമാനതകളില്ലാത്ത കരിയറിന് ശേഷം 2013 നവംബറിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് സച്ചിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ്, നൂറ് സെഞ്ചുറികൾ തുടങ്ങി നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചാണ് ‘ക്രിക്കറ്റ് ദൈവം’ കരിയർ അവസാനിപ്പിച്ചത്. വിരമിക്കലിന് വർഷങ്ങൾക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
Story Summary:
Former BCCI Chief Selector Sandeep Patil revealed that the selection committee considered dropping Sachin Tendulkar in 2012 due to poor form. Sachin was reportedly shocked when informed that the committee was looking for a replacement. Tendulkar eventually retired from international cricket in November 2013.

