നടി രശ്മിക മന്ദാനയും കന്നഡ താരം രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം വേർപിരിയാൻ കാരണമായത് സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും രശ്മികയോട് അഭിനയം നിർത്താൻ രക്ഷിതിന്റെ കുടുംബം ആവശ്യപ്പെട്ടതുമാണെന്ന് സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്ത് (Rashmika Mandanna Mother Audio). തെലുങ്ക് യൂട്യൂബ് ചാനലുകളിലൂടെയാണ് രശ്മികയുടെ അമ്മ സുമന്റേതെന്ന പേരിൽ ഈ സംഭാഷണം വൈറലായി മാറുന്നത്. അടുത്തിടെ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയതിന് പിന്നാലെയാണ് പഴയ ബന്ധത്തിലെ തകർച്ചയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.
രശ്മികയുടെ ആദ്യ സിനിമയായ ‘കിറിക് പാർട്ടി’യിലെ നായകനായിരുന്നു രക്ഷിത് ഷെട്ടി. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഇരുവരും പിരിഞ്ഞെങ്കിലും അതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിരുന്നില്ല. എന്നാൽ, പ്രചരിക്കുന്ന ഓഡിയോ പ്രകാരം ‘ഗീതാഗോവിന്ദം’ സിനിമയിലെ ലിപ് ലോക്ക് രംഗം രക്ഷിതുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. രശ്മിക അഭിനയം നിർത്തണമെന്ന് രക്ഷിതും കുടുംബവും നിർബന്ധിച്ചതായും താൻ അഭിനയം നിർത്തുകയാണെന്ന് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്യാൻ അവർ സമ്മർദ്ദം ചെലുത്തിയതായും അമ്മ ആരോപിക്കുന്നു.
പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രക്ഷിത് തന്നോട് കയർത്തു സംസാരിച്ചുവെന്നും മകളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് മാപ്പ് പറയാൻ ആവശ്യപ്പെട്ടുവെന്നും ഓഡിയോയിൽ പറയുന്നുണ്ട്. രശ്മികയുടെ പ്രൊഫഷണൽ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതായും 21 വയസ്സുള്ള പെൺകുട്ടിയെ 35 കാരനായ നടൻ വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സുമൻ പറയുന്നതായി ഓഡിയോയിൽ വ്യക്തമാക്കുന്നു. ഇരുവരും പിരിഞ്ഞത് നന്നായെന്ന നിലപാടാണ് അമ്മ ഈ സംഭാഷണത്തിൽ പങ്കുവെക്കുന്നത്. എന്നാൽ ഈ ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് രശ്മികയോ രക്ഷിത് ഷെട്ടിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

