മുംബൈ: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ അന്താരാഷ്ട്ര കരിയർ തകർത്തത് എം.എസ്. ധോണിയാണെന്ന പിതാവ് യോഗ്‌രാജ് സിങ്ങിന്റെ ആരോപണങ്ങളെ തള്ളി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ ( MS Dhoni Yuvraj Singh Controversy). യുവരാജിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ധോണി ഒരിക്കൽ പോലും സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാട്ടീൽ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഒരു തവണ പോലും — അത് സെലക്ഷൻ മീറ്റിംഗുകളിലാകട്ടെ, പര്യടനങ്ങളിലാകട്ടെ, മത്സരത്തിനിടയിലാകട്ടെ — യുവരാജ് സിങ്ങിനെ ഒഴിവാക്കണമെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞിട്ടില്ല. ഇക്കാര്യം ഞാൻ റെക്കോർഡായി തന്നെ പറയുന്നു,” സന്ദീപ് പാട്ടീൽ പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയിൽ ധോണിക്ക് പൂർണ്ണ വിശ്വാസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകനെക്കുറിച്ച് ഒരു പിതാവിന് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ധോണിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റായ സ്ഥാനത്താണെന്നും പാട്ടീൽ വ്യക്തമാക്കി.
അതിനിടെ, ഐപിഎല്ലിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് ധോണിക്കെതിരെ ഉയർന്ന ‘കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്’ പരാതി ബിസിസിഐ എത്തിക്‌സ് ഓഫീസർ ജസ്റ്റിസ് അരുൺ മിശ്ര തള്ളി. ധോണി ക്രിക്കറ്റ് അക്കാദമികൾ നടത്തുന്നത് ബിസിസിഐയുടെ പുതിയ നിയമങ്ങൾ വരുന്നതിന് മുൻപേ ആണെന്നും, ഒരു കളിക്കാരൻ എന്ന നിലയിൽ ധോണിക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും വിധിയിൽ പറയുന്നു.
ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി അഞ്ച് തവണ കിരീടം നേടിക്കൊടുത്ത ധോണി, വരാനിരിക്കുന്ന ഐപിഎൽ സീസണിലും സജീവമായി ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുവരാജ് സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് വർഷങ്ങളായി നിലനിൽക്കുന്ന വിവാദങ്ങൾക്കാണ് പാട്ടീലിന്റെ വെളിപ്പെടുത്തലോടെ ഇപ്പോൾ വിരാമമായിരിക്കുന്നത്.

