കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തുറന്നുപറഞ്ഞ വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടായേക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും.(Martyrs Fund fraud controversy, Possible action against V Kunhikrishnan at CPM district committee meeting)
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം പാർട്ടിയെ പൊതുസമൂഹത്തിൽ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെ പാർട്ടി അന്വേഷണ കമ്മീഷൻ തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്നതിന് പിന്നിൽ വിഭാഗീയ പ്രവർത്തനങ്ങളാണെന്ന് സ്ഥാപിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണന്റെ നീക്കമെന്നും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാരാണെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും എം.വി. ജയരാജൻ പറഞ്ഞു. താൻ ഉന്നയിച്ച കൃത്യമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ നേതൃത്വം തയ്യാറാകണമെന്ന് വി. കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. വസ്തുതകൾ പുറത്തുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



