മോസ്കോ: പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണികളെ തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയിലെ എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.(Global energy market in crisis, Putin says they’re ready for cooperation with Europe)
യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കടന്നു. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. എണ്ണ ഉൽപാദനവും വിതരണവും അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ്ണമായി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് പുടിൻ പറഞ്ഞു. നിലവിൽ എണ്ണ സംഭരണികൾ നിറയുന്ന സാഹചര്യം ഉൽപാദനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതിക്കാരായ റഷ്യയ്ക്ക് നിലവിലെ വിപണി സാഹചര്യം പ്രയോജനപ്പെടുത്താനാകുമെന്ന് പുടിൻ പറഞ്ഞു. ആഗോള വിപണിയിലെ വിടവ് നികത്താൻ റഷ്യൻ ഊർജ്ജ കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലും യൂറോപ്പുമായി ദീർഘകാല ഊർജ്ജ സഹകരണത്തിന് റഷ്യ തയ്യാറാണെന്ന നിർണ്ണായക പ്രഖ്യാപനവും പുടിൻ നടത്തി. യൂറോപ്യൻ രാജ്യങ്ങൾ ബന്ധം പുനഃസ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ മാത്രമേ ഈ സഹകരണം സാധ്യമാകൂ.

