അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമം നാറ്റോ തകർത്തു. തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കി എത്തിയ മിസൈൽ നാറ്റോയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് ആകാശത്തുവെച്ച് തടഞ്ഞത്. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.(Turkiye says Iranian ballistic missile intercepted by NATO )
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം തുർക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത്. സഖ്യകക്ഷികൾക്ക് നേരെയുള്ള ഏത് ഭീഷണിയും പ്രതിരോധിക്കാൻ തങ്ങൾ സജ്ജമാണെന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് വ്യക്തമാക്കി.
തുർക്കിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത സംഘത്തെ നിയോഗിക്കാമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, റജബ് തയ്യിബ് എർദോഗനെ അറിയിച്ചു.

