കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു തോൽവി മാറ്റിനിർത്തിയാൽ 2026-ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് അവിശ്വസനീയമായിരുന്നു. ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം നിലനിർത്തിയ സൂര്യകുമാർ യാദവിനും സംഘത്തിനും ഇപ്പോൾ പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ പ്രശംസ (Shahid Afridi India T20 World Cup). ഇന്ത്യ കിരീടം അർഹിച്ചിരുന്നുവെന്നും ടീമിന്റെ കരുത്താണ് ഈ വിജയത്തിന് പിന്നിലെന്നും അഫ്രീദി തന്റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഇന്ത്യയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണമായി അഫ്രീദി ചൂണ്ടിക്കാട്ടുന്നത് ടീമിന്റെ ശക്തമായ ‘ബെഞ്ച് സ്ട്രെങ്ത്’ ആണ്. കളത്തിലിറങ്ങിയ പതിനൊന്ന് പേരെപ്പോലെ തന്നെ കരുത്തരായിരുന്നു പുറത്തിരുന്ന താരങ്ങളെന്നും, ആരെ വേണമെങ്കിലും ടീമിൽ ഉൾപ്പെടുത്താവുന്ന അവസ്ഥയിലായിരുന്നു ഇന്ത്യയെന്നും അദ്ദേഹം നിരീക്ഷിച്ചു. ടൂർണമെന്റിലുടനീളം ഒരു ചാമ്പ്യൻ ടീമിനെപ്പോലെയാണ് ഇന്ത്യ കളിച്ചതെന്ന് അഫ്രീദി കൂട്ടിച്ചേർത്തു.
Shahid Afridi said:
“India deserved to win. 🇮🇳🏆 The Indian team played like true champions throughout the entire tournament.” 👏🔥#INDvsNZ pic.twitter.com/Hszi3wMiig— Khan (@ccricket713) March 9, 2026
മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ അഫ്രീദി പ്രത്യേകം എടുത്തുപറഞ്ഞു. ഫൈനലിൽ സഞ്ജു നേടിയ മൂന്നാം തുടർച്ചയായ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ 255 റൺസ് എന്ന പടുകൂറ്റൻ സ്കോറിലെത്തിച്ചത്. സഞ്ജു അവസരത്തിനൊത്തുയർന്നുവെന്നും പക്വതയോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും അഫ്രീദി പറഞ്ഞു. അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ ബാറ്റിംഗിനെയും അദ്ദേഹം പ്രശംസിച്ചു. ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറ ഇന്ത്യയുടെ നട്ടെല്ലായി തുടരുന്നുവെന്നും ഏത് സാഹചര്യത്തിലും പന്തെറിയാൻ കഴിയുന്ന ലോകത്തിലെ മികച്ച ബൗളറാണ് അദ്ദേഹമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

